ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ 4 വർഷമായി ക്രിസ്ത്യൻ പ്രതിനിധിയില്ല

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ 4 വർഷമായി ക്രിസ്ത്യൻ പ്രതിനിധിയില്ല

ചാക്കോ കെ. തോമസ്, ബാംഗ്ലൂർ 

കോട്ടയം .ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ (എൻ എം സി) കഴിഞ്ഞ നാല് വർഷമായി ക്രിസ്ത്യൻ പ്രതിനിധി ഇല്ല. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ഏറ്റുമാനൂർ കാണക്കാരി സ്വദേശി ജോർജ് കുര്യനെ 2017 ൽ കമ്മീഷൻ വൈസ് ചെയർമാനായി നിയമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കാലാവധി 2020 ൽ അവസാനിച്ചു. അതിനു ശേഷം കമ്മീഷനിലേക്ക് ക്രിസ്ത്യൻ പ്രതിനിധിയെ കേന്ദ്രസർക്കാർ നിയമിച്ചിട്ടില്ല. ഇതിനിടെ വിവിധ വിഭാഗങ്ങളിലെ നേതാക്കളുടെ പാനൽ തയ്യാറാക്കിയെങ്കിലും കഴിഞ്ഞ ജൂലൈ 28 ന് റദ്ദാക്കി. കാരണം വ്യക്തമല്ല. മൂന്ന് വർഷമാണ് കമ്മീഷന്റെ കാലാവധി. ഇങ്ങനെ കണക്കാക്കിയാൽ കഴിഞ്ഞ കമ്മീഷൻ കാലാവധിയിൽ ക്രിസ്ത്യൻ പ്രതിനിധി നിയമിക്കപ്പെടാതെ പോയി.

ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെട്ട ഏഴംഗങ്ങളാണ് കമ്മീഷനിലുള്ളത്. നിലവിൽ ചെയർമാൻ ഉൾപ്പെടെ അഞ്ചംഗങ്ങളുണ്ട്. ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി മതങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി 1992 ൽ ആണ് ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മീഷൻ രൂപീകരിച്ചത്. 2014 ൽ ജൈന വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി. സിഖ് മത പ്രതിനിധി ഇഖ്ബാൽ സിങ് ലാൽപുര ചെയർമാനായ ഇപ്പോഴത്തെ കമ്മീഷനിൽ ബാക്കി വിഭാഗങ്ങൾക്കെല്ലാം പ്രതിനിധികളുണ്ട്. കമ്മീഷൻ രൂപീകരിച്ച കാലഘട്ടം മുതൽ ഇതുവരെ ക്രിസ്ത്യൻ പ്രതിനിധികളെ ഒഴിവാക്കിയിരുന്നില്ല.

Advertisement