സീൽ ആശ്രമത്തിന് ആംബുലൻസുകളും  ആശുപത്രി കിടക്കകളും   നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

സീൽ ആശ്രമത്തിന് ആംബുലൻസുകളും  ആശുപത്രി കിടക്കകളും   നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ചാക്കോ കെ തോമസ്, ബെംഗളൂരു

മുംബൈ: ജീവിതം കൈവിട്ടു പോയവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ നിരവധി നിരാലംഭരുടെ 
ആശ്രയ കേന്ദ്രമായ് 
പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന  സീൽ ആശ്രമത്തിന് രണ്ട് ആംബുലൻസുകൾ, 120 ആശുപത്രി കിടക്കകൾ, ആശുപത്രി ഫർണിച്ചറുകൾ, വാട്ടർ ഫിൽട്ടർ മുതലായവ നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.

ആംബുലൻസിൻ്റെ ഉദ്ഘാടനം ഹാസ്യ നടൻ ജോണി ലിവർ ,ഡോ. ​​എബ്രഹാം മത്തായി, സീൽ ആശ്രമം സ്ഥാപകൻ പാസ്റ്റർ  കെ എം ഫിലിപ്പ് എന്നിവർ  ചേർന്ന് മാർച്ച് 3ന് നിർവഹിച്ചു. 
മാർച്ച് 4ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ, (HR) ഗൗതം ഗുപ്ത, എലിസബത്ത് സുഹാസിനി, ജനറൽ മാനേജർ (MS & CSR), സൗമ്യ ആനന്ദ് ബാബു, ചീഫ് മാനേജർ (MS & CSR), രജനികാന്ത്,' സീനിയർ മാനേജർ (MS & CSR), മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് സീൽ ടീമിൻ്റെ സാന്നിധ്യത്തിൽ ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
ആംബുലൻസുകളും ആശുപത്രി കിടക്കകളും മറ്റ് ഫർണിച്ചറുകളും വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ സീൽ ആശ്രമത്തിന് തുണയാകും.

വംഗാനി ഗ്രാമത്തിലെ പഞ്ചായത്ത് ജനങ്ങളും ഗ്രാമവാസികളും ചടങ്ങിൽ പങ്കെടുത്തു.

1999-ൽ സ്ഥാപിതമായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷനാണ് സീൽ ആശ്രമം.  ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവ നൽകുന്നതോടൊപ്പം ബന്ധുക്കളെ കണ്ടെത്തി ജന്മനാടുകളിലേക്ക് മടക്കി അയക്കാനും സീൽ ആശ്രമം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. 

മുംബൈ നഗരത്തിൽ തെരുവിലെറിയപ്പെട്ട നിർധനരെ പോലീസ് അധികാരികളും സന്നദ്ധ പ്രവർത്തകരും 24 വർഷമായി പനവേൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സീലിലെത്തിക്കാറുണ്ട്. രണ്ടു പതിറ്റാണ്ടു മുൻപ് മുംബെയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരെ ഒരു മാസം ശുശ്രൂഷിച്ച് മടങ്ങിപ്പോകാൻ വന്ന റാന്നി കാരിക്കോട് പൂച്ചെടിയിൽ പാസ്റ്റർ കെ. എം. ഫിലിപ്പിനു ദർശനത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു ''മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക, കൊലക്കായി വിറച്ചുചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ ഗ്രഹിക്കയില്ലയോ'' (സദ്യ. 24: 11-12) ഇതനുസരിച്ച് മുംബൈ വിട്ടു പോകാതെ തെരുവിൽ കിടക്കുന്നവരെ ശുശ്രൂഷിക്കാൻ പൻവേലിൽ ആരംഭിച്ചതാണു സീൽ ആശ്രമം.
റെയിൽവെ പ്ലാറ്റ്‌ഫോമുകളിൽനിന്നും തെരുവോരങ്ങളിൽനിന്നും ഒറ്റപ്പെട്ടവരെ  ഏറ്റെടുത്ത് സംരക്ഷിക്കുന്നതായിരുന്നു തുടക്കം.

എച്ച്‌ഐവി,ടിബി, മാനസിക പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളാൽ നോക്കാൻ ആരുമില്ലാത്തവർക്കും അത്താണിയാണ് ഇപ്പോൾ ആശ്രമം. ഇരുന്നൂറ്റൻപതിൽ പരം അന്തേവാസികൾ ഇവിടെയുണ്ട്. ഇതിനകം 514 പേർക്കാണ് വീടുകളിലേക്ക് മടങ്ങി പോകാൻ ആശ്രമം സഹായമായത്. തെരുവിൽനിന്നും ആശ്രമത്തിലെത്തുന്നവർ സ്രഷ്ടാവാം ദൈവത്തെ തിരിച്ചറിഞ്ഞ, സമാധാനത്തോടെ അവരുടെ കുടുംബങ്ങളെ ഏല്പിക്കുന്നതിൽ വിജയം കണ്ടതായി  സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ. എം. ഫിലിപ്പ്  ഗുഡ്ന്യൂസിനോട് പറഞ്ഞു.